കൊൽക്കത്ത: മണിപ്പുരിൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി. മെയ്തെയ്-കുക്കി വിഭാഗങ്ങളുടെ ആവശ്യപ്രകാരമാണ് കാലാവധി നീട്ടിയതെന്നും ഇത് അവസാനത്തെ അവസരമാണെന്നും ഗവർണർ അജയ് കുമാർ ബല്ല പറഞ്ഞു. ഈ മാസം 6ന് 4വരെ ആയുധങ്ങൾ തിരികെ ഏൽപിക്കുന്നവർക്കെതിരേ പ്രതികാരനടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതുവരെ മുന്നൂറോളം തോക്കുകളാണ് ലഭിച്ചത്. പൊലീസിന്റെ ആയുധപ്പുരയിൽ നിന്നും കവർന്നെടുത്ത 6000 തോക്കുകളിൽ 3500 എണ്ണം ഇനിയും കിട്ടാനുണ്ട്. ഇംഫാൽ താഴ്‍വരയിൽ മെയ്തെയ് വിഭാഗക്കാരാണ് ആയുധങ്ങളിൽ ഏറെയും കവർന്നത്.