കൊച്ചി: കൊച്ചിയിൽ തപാൽ വഴി ലഹരി കടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഫ്രാൻസിൽ നിന്ന് മയക്കു മരുന്ന് ഓർഡർ ചെയ്തു വരുത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അതുൽ കൃഷ്ണയെയാണ് എറണാകുളം എക്സൈസ് സംഘം പിടികൂടിയത്. എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് എത്തിയ ലഹരി മരുന്നാണ് എക്സൈസ് പിടിച്ചെടുത്ത്. കൊച്ചി ഇൻ്റർനാഷ്ണൽ പോസ്റ്റൽ അപ്രൈയ്സലിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഫ്രാൻസിൻ നിന്നാണ് മയക്ക് മരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാർസലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ പിന്തുടർന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് നെടുമങ്ങാട് സ്വദേശി അതുൽ കൃഷ്ണ പിടിയിലായത്. ഡാർക്ക് വെബ് വഴിയാണ് ഇയാൾ എംഡിഎംഎ ഓർഡർ ചെയ്ത് വരുത്തിയത്. ഇയാളുടെ പക്കൽ നിന്ന് എംഡിഎംഎയും എക്സൈസ് പിടിച്ചെടുത്തു. ബിറ്റ് കൊയിൻ വഴിയാണ് ഇയാൾ പണം നൽകിയിരുന്നത്. ഇതിൻ്റെ ഉറവിടം തേടി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇൻ്റർപോളിൻ്റെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്സൈസ്.
ഇൻ്റർനാഷ്ണൽ കൺസെയ്ൻ്റ്മെൻ്റുകൾ വരുന്നത് ട്രാക്ക് ചെയ്ത് ഫ്രാൻസിലേക്ക് ഇന്ത്യൻ എംബസി മുഖാന്തിരം സന്ദേശം അയക്കുന്ന നടപടി എക്സൈസ് സൈബർ സെൽ മുഖേന പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.