നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. മിസ്റ്റര്‍ ‘ചീഫ് മിനിസ്റ്റര്‍’ എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്നു മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു.
സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റ് നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നുവെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സമൂഹം മുഴുവൻ ഗൗരവമായി ചർച്ച ചെയ്യണമെന്നും കേരളം കൊളംബിയ ആയി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ജീവിതത്തെ ലഹരി കവർന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടികൾ പുകഞ്ഞു തീരുന്നു. ഇതിന്റെ കാരണം എന്താണെന്നു കണ്ടു പിടിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓരോ ദിവസവും അക്രമങ്ങൾ വർദ്ധിക്കുന്നു. ലഹരിക്കടിമായി ചെയ്യുന്ന കൊലപാതകങ്ങളുടെ എണ്ണം കൂടുന്നു. എല്ലാവരും ഒരുമിച്ചു ഇതിനെ ചെറുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യം സർക്കാർ മുന്നിട്ടിറങ്ങണം. 9 വർഷം മുഖ്യമന്ത്രിയായിട്ടും പിണറായി വിജയൻ ലഹരിയ്ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദേഹം വിമർശിച്ചു.
വിമുക്തി പരാജയപ്പെട്ട പദ്ധതിയായി എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനിടയിലാണ് വീണ്ടും ബ്രൂവറിയും ഡിസ്റ്റല്ലറിയും കൊണ്ടു വരുന്നത്. ലഹരിക്കെതിരെ നമ്മൾ നടത്തുന്ന പരിശ്രമങ്ങളെ തകർക്കുന്നതാണ് പുതിയ ബ്രൂവറിയെന്ന് അദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കലാലയങ്ങളിൽ റാഗിങിന് നേതൃത്വം കൊടുക്കുന്നത് എസ്എഫ്ഐ ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അക്രമ സംഭവങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്ക് എതിരെ മുഖ്യമന്ത്രിക്ക് ഒരു വാക്ക് പറയാമായിരുന്നുവെന്ന് അദേഹം പറഞ്ഞു.
കൂട്ടക്കൊലപാതങ്ങൾ സമൂഹത്തിൻ്റെ സൃഷ്ടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അൻപത്തിയൊന്നു വെട്ടു വെട്ടി ടി പിയെ കൊന്നപ്പോൾ കേരളം നടുങ്ങിയതാണ്. സുപ്രീംകോടതി വരെ പോയി ടി പി കേസിലെ പ്രതികൾക്ക് വേണ്ടി സർക്കാർ നിന്നു. ടിപി കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നതിൽ എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. കൊലപാതകം നടത്തിക്കോളൂ സർക്കാരിൽ പിടിപാടുണ്ടെങ്കിൽ രക്ഷപെടാം എന്ന സന്ദേശമാണ് നിങ്ങൾ നൽകിയതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അങ്ങയെ കുറ്റപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതിൽ അസഹിഷ്ണുത വേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു.
സർക്കാരും മുഖ്യമന്ത്രിയും എഴുതി തരുന്നത് പ്രസംഗിക്കാൻ അല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് സ്പീക്കർ പറഞ്ഞു. കുറ്റപ്പെടുത്തേണ്ട സമയമല്ലെന്നും സ്പീക്കർ. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ച് ആക്ഷേപിച്ചത് അല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സമൂഹത്തെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരിന് റോൾ ഉണ്ടാകണം. സർക്കാർ പ്രോത്സാഹനം കൊടുക്കാൻ പാടില്ല. ഗുണ്ടകളെയും ലഹരി മാഫിയെയും അടിച്ചമർത്താൻ ശ്രമിക്കണം. നിങ്ങൾ ഇടപെട്ടാൽ ഞാൻ ഒപ്പമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.