ലഹരി തടയുന്നതിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. സിനിമയും സീരീയലുമെല്ലാം അക്രമത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് സിനിമാ ഡയലോഗിലൂടെയാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
ലഹരിക്കെതിരെ സർക്കാർ കൊണ്ടുവരുന്ന ആക്ഷൻ പ്ലാനിന് ഒപ്പം നിൽക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേർത്തുള്ള ആലോചനായോഗം ഇക്കാര്യത്തിൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ തലമുറ വല്ലാതെ അസ്വസ്ഥരാണ്. എവിടെയും നടക്കുന്നത് കടുത്ത മത്സരമാണെന്നും കുട്ടികൾക്ക് ശത്രുതാമനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൻ്റി നാർക്കോട്ടിക് സെൽ കേരളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ലോ ആൻഡ് ഓർഡർ എഡിജിപിയാണ് ഇതിന്റെ തലവൻ. പൊതുജനങ്ങൾക്ക് ഇതിൽ വിവരങ്ങൾ നൽകാം. മയക്കുമരുന്ന് വിൽപ്പനക്കാരുടെ യഥാർത്ഥ സ്രോതസ്സിൽ എത്തിച്ചേരാൻ ശ്രമം നടത്തിയിട്ടുണ്ട്. 87,702 കേസുകൾ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തു. സർക്കാരും എൻഫോഴ്സ്മെന്റ് ഏജൻസികളും വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2024-ൽ 24,517 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഫലപ്രദമായി നടക്കുന്നുണ്ട്. 100 കോടിയിൽ താഴെയാണ് പിടിച്ചെടുത്ത ലഹരിയുടെ മൂല്യം. എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ളവർക്ക് തോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വികാരത്തോടൊപ്പമാണ് സർക്കാർ. ആരാണ് പ്രതി എന്ന് നമ്മൾ പറയണ്ട. പൊലിസ് കാര്യക്ഷമമായി അന്വേഷിക്കും. സമീപ കാല സംഭവങ്ങൾ അതീവ ഗൗരവതരമാണ്. ഒറ്റപെട്ടു പരിശോധിക്കേണ്ട വിഷയം അല്ല. പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.