Kerala

46 റോഡുകളുടെ നവീകരണത്തിന് 156 കോടിയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത വകുപ്പ്

സംസ്ഥാനത്ത് 12 ജില്ലകളിലായി 46 റോഡുകളുടെ നവീകരണത്തിന് 156.61 കോടി രൂപയുടെ ഭരണാനുമതിയായതായി പൊതുമരാമത്ത വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലായി രണ്ടു റോഡുകള്‍ക്ക് 9.42 കോടി രൂപയും കൊല്ലം ജില്ലയില്‍ കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടി രൂപയും ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡിന് ഒരു കോടി രൂപയും എറണാകുളം ജില്ലയില്‍ പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടി രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. തൃശൂരില്‍ ചേലക്കര, ഒല്ലൂര്‍ മണ്ഡലങ്ങളിലെ രണ്ടു റോഡുകള്‍ക്കായി 8 കോടി രൂപയും പാലക്കാട് ജില്ലയില്‍ മലമ്പുഴ, തരൂര്‍, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലായി നാലു റോഡുകള്‍ക്ക് 17.5 കോടി രൂപയ്ക്കും ഭരണാനുമതിയായി.

മലപ്പുറം ജില്ലയില്‍ താനൂര്‍, തവനൂര്‍, ഏറനാട്, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിലായി ഏഴു റോഡുകള്‍ക്കാണ് ഭരണാനുമതി ആയത്. 22.5 കോടി രൂപയുടെ പ്രവൃത്തിയാണ് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ബേപ്പൂര്‍, തിരുവമ്പാടി, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുന്നമംഗലം, നാദാപുരം മണ്ഡലങ്ങളിലായി 14 റോഡുകള്‍ നവീകരിക്കുന്നതിന് 38.75 കോടി രൂപയ്ക്കും ഭരണാനുമതിയായിട്ടുണ്ട്. വയനാട് മാനന്തവാടിയിലെ ഒരു റോഡിന് അഞ്ചു കോടി രൂപയ്ക്കാണ് അനുമതി. കണ്ണൂരില്‍ പയ്യന്നൂര്‍, കല്യാശ്ശേരി, ധര്‍മടം, തളിപ്പറമ്പ, മട്ടന്നൂര്‍, പയ്യന്നൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ എട്ട് റോഡുകള്‍ക്കുവേണ്ടി 27.8 കോടി രൂപയ്ക്കും കാസര്‍കോട് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ നാലു റോഡുകള്‍ക്കായി 14.1 കോടി രൂപയ്ക്കും ഭരണാനുമതി ആയിട്ടുണ്ട്.

കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 383 കോടി രൂപയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതിയായിരുന്നു. ഇതിനു പുറമേയാണ് കൂടുതല്‍ റോഡുകള്‍ നവീകരിക്കുന്നതിനും ആധുനിക രീതിയില്‍ പുതുക്കിപ്പണിയുന്നതിനുമായി 156 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.