Kerala

വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് 6 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

ചേര്‍ത്തല അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജി കുമാരി ലക്ഷ്മി ആണ് ശിക്ഷ വിധിച്ചത്.

ചേര്‍ത്തല: വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 6 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി.  2020 ല്‍ ബീന എന്ന യുവതിയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അരൂര്‍ സ്വദേശി മനാഫ് (35) ന് കോടതി തടവ് ശിക്ഷ വിധിച്ചത്. 6 വര്‍ഷം കഠിന തടവ് കൂടാതെ ഒരു മാസം സാധാരണ തടവും 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.  ചേര്‍ത്തല അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജി കുമാരി ലക്ഷ്മി ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക കേസിലെ പരാതിക്കാരി ബീനയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം.

2020 ല്‍ ചന്തിരൂര്‍ ആശ്രമം റോഡിലുള്ള അരൂര്‍ മഹല്‍ യൂണിയന്‍ ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് ബീന ഓടിച്ചുവന്ന സ്കൂട്ടര്‍ മനാഫ് തടഞ്ഞ് നിര്‍ത്തിയത്. വണ്ടി നിര്‍ത്തിച്ചതിന് ശേഷം കയ്യില്‍ കരുതിയ വാക്കത്തി കൊണ്ട് മനാഫ് ബീനയുടെ വലതു കഴുത്തില്‍ ആഞ്ഞു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

അരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ എന്‍ മനോജാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി രാധാകൃഷ്ണന്‍ ഹാജരായി. സബ് ഇന്‍സ്‌പെക്ടര്‍ എം പി ബിജു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

CONTENT HIGHLIGHT : attempted-to-murder-court-sentenced-the-accused-to-six-year-of-rigorous-imprisonment

Latest News