Kerala

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് ഡിജിപി

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പൊലീസ് മേധാവി. ലോക്കൽ പൊലീസ് തെളിവുകൾ വേഗത്തിൽ ശേഖരിക്കണം. വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുന്നറിയിപ്പ് നൽകി.

ക്രൈംബ്രാഞ്ചിന് കൈമാറിയ പാതിവില തട്ടിപ്പ്, ചോദ്യപേപ്പർ ചോർച്ച കേസുകളുടെ പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം.

ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ള സുപ്രധാന കേസുകളിൽ ആദ്യം മുതൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ലോക്കൽ പൊലീസുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. ക്രൈം ബ്രാഞ്ചിന് കൈമാറും മുൻപ് ലോക്കൽ പൊലീസ് 15 ദിവസമെങ്കിലും അന്വേഷണം നടത്തണമെന്നാണ് പുതിയ നിർദേശം. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെങ്കിൽ അത് റിപ്പോർട്ടായി അറിയിക്കാനും ഡിജിപിയുടെ നിർദേശം.

കേസ് അന്വേഷണ സമയത്ത് ലോക്കല്‍ പൊലീസിനെ ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അസിസ്റ്റ് ചെയ്യണം. കേസുകള്‍ ഗൗരവ സ്വഭാവത്തോടെ ലോക്കല്‍ പൊലീസ് കാണുകയും തെളിവുകള്‍ ശേഖരിക്കുകയും വേണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.