വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്.
നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ.
അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി.
വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്‍റെ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്.
വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.