Kerala

എൻഎസ്എസ് സ്കൂളുകളിലെ നിയമനം സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ ഒഴികെ കേരളത്തിൽ എൻഎസ്എസ് മാനേജ്മെന്റിനു കീഴിലെ എയ്ഡഡ് സ്‌കൂളുകളിൽ നടത്തിയ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി അനുമതി നൽകി. അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനം ലഭിച്ച മുന്നൂറോളം പേർക്ക് ആശ്വാസകരമാണ് തീരുമാനം. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ ബാധിക്കാതെ മറ്റു സീറ്റുകളിൽ ആവശ്യമായ നടപടി കൈക്കൊള്ളാൻ ജഡ്ജിമാരായ ബി.ആർ.ഗവായ്, എ.ജി.മസി എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു. ഭിന്നശേഷിക്കാരുടേതിൽ ഒഴികെയുള്ളവരുടെ സീറ്റുകളിൽ വിയോജിപ്പില്ലെന്നു സർക്കാർ നിലപാട് അറിയിച്ചതും ബെഞ്ച് പരിഗണിച്ചു.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതുമൂലം സ്‌കൂളുകളിൽ നടത്തിയ അധ്യാപക, അനധ്യാപക നിയമനങ്ങൾ സംസ്ഥാന സർക്കാർ സ്ഥിരപ്പെടുത്തുന്നില്ലെന്ന പരാതിയാണ് എൻഎസ്എസ് ഉന്നയിച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന മറ്റ് ഒഴിവുകളിലെ സ്ഥിരപ്പെടുത്തൽ ഭിന്നശേഷി സംവരണത്തെ ബാധിക്കുന്നില്ലെന്നും എൻഎസ്എസ് വാദിച്ചു. ഇതിനു പുറമേയാണ് നിയമനം ലഭിച്ചിട്ടും സ്ഥിരപ്പെടുത്തൽ വൈകിയതു മൂലം ശമ്പളം ലഭിക്കാത്തതു മൂലമുള്ള പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി.

ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സർക്കാരും വ്യക്തമാക്കിയതോടെയാണ് കോടതി ഹർജിക്കാർക്ക് അനുകൂല ഉത്തരവു പുറപ്പെടുവിച്ചത്. അഭിഭാഷകരായ ദാമ ശേഷാദ്രി നായിഡു, അങ്കുഷ് കുൽക്കർണി എന്നിവർ എൻഎസ്എസിനും അഭിഭാഷകനായ പി.വി.ദിനേശ്, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവർ സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരായി.