കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ അന്വേഷണ സംഘം. നവീൻ ബാബുവിൻറേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പിപി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി എന്ന കുറ്റപത്രത്തിൽ പറയുന്നു.
ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ്. ഇനി കേസിൽ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു.