ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക നൽകിയില്ലെങ്കിൽ പണം ആവശ്യപ്പെട്ട് കേരളം നൽകിയ കത്തിടപാടുകൾ എല്ലാം പുറത്ത് വിടട്ടെ. പാർലമെൻ്റിൽ നൽകിയ കണക്ക് കള്ളമാണെങ്കിൽ കെ രാധാകൃഷ്ണൻ എംപി അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. ഒരു കള്ളം 100 തവണ ആവർത്തിച്ചാൽ സത്യമാകുമെന്നാണ് സിപിഐഎമ്മിന്റെ വിചാരമെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
നിയമസഭയിൽ മന്ത്രി വീണാ ജോർജ് പറയുന്നതെല്ലാം കള്ളം. കേരള തീരത്ത് ധാതു ഖനനമല്ല മണൽ ഖനനമാണ് നടക്കുന്നത്. പരിസ്ഥിതി ആഘാത പഠനം അനുകൂലമല്ലെങ്കിൽ ഒരു ഖനനവും നടക്കില്ല. കരാറുകൾ നൽകിയാലും സർക്കാർ പാനലിൽ ഉള്ള ഏജൻസികളാണ് പഠനം നടത്തുന്നത്. കടൽ മണൽ ഖനനം സംബന്ധിച്ച് സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നത്. കടൽ മണൽ ഖനനം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ഇതുവരെ ഒരു പഠനവും പറഞ്ഞിട്ടില്ല. കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ പലമടങ്ങ് പണിയെടുപ്പിക്കുന്നത് കേരളമാണ്. ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് സംസ്ഥാന സർക്കാരെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.