Kerala

കരിക്കോട്ടക്കരിയിൽ മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന ചരിഞ്ഞു – elephant caught from kannur died

കുട്ടിയാനയുടെ താടിയെല്ലിനും കാലിനുമുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു

കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. കുട്ടിയാനയുടെ താടിയെല്ലിനും കാലിനുമുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ജനവാസ മേഖലയിലിറങ്ങിയ ആനയെ വൈകീട്ട് ആറു മണിയോടെയാണ് പിടികൂടിയത്. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു.

അവശനിലയിലായിരുന്ന ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്. 15 അംഗ സംഘമാണു മയക്കുവെടി സംഘത്തിൽ ഉണ്ടായിരുന്നത്. വെറ്ററിനറി ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം.

ഇന്ന് പുലർച്ചയോടെയാണ് കരിക്കോട്ടക്കരിയിൽ മൂന്ന് വയസുകാരൻ കുട്ടിയാന ഭീതി പടർത്തിയത്. ആറളം ഫാമിൽ നിന്ന് കാട്ടാന കൂട്ടത്തെ കാട് കയറ്റാൻ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ കൂട്ടം തെറ്റിയോ മറ്റോ ആണ് കുട്ടിയാന ജനവാസ മേഖലയിൽ എത്തിയത്. ആനയെ ആറളത്തെ ആർ ആർ ടി ഓഫീസിൽ എത്തിച്ച് ചികിത്സ നൽകാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എലിഫന്റ് ആംബുലൻസ് എത്തി. ആംബുലൻസിലേക്ക് കാലെടുത്തുവെക്കുന്നതിനിടെ ആന അവശനായി വീണിരുന്നു.

STORY HIGHLIGHT: elephant caught from kannur died