Thiruvananthapuram

കോൺസെൻട്രേഷൻ ക്യാമ്പും ഗ്യാസ് ചേംബറും മാത്രമല്ല ഫാസിസം: അന്യമത വിദ്വേഷം ഇളക്കിവിട്ടു ആരാധനാലയങ്ങളും സ്കൂളുകളും തീയിട്ടും, സ്ത്രീകളെ നഗ്നരാക്കി സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തും കൊലചെയ്യുന്നതിന്റെ പേര് ഫാസിസം എന്നല്ലെങ്കിൽ മറ്റെന്താണ് ; ബിനോയ് വിശ്വം

തെരുവിൽ പശുവിനെ പൂജിക്കുകയും മനുഷ്യനെ തല്ലിക്കൊല്ലുകയും ചെയ്യുന്നത് ഫാസിസം അല്ലെങ്കിൽ മറ്റെന്താണ് ?

ഇന്ത്യയിൽ ഫാസിസം കടന്നു വന്നിട്ടില്ല എന്ന് ചില പാർട്ടികളിലെ രാ ഷ്ട്രീയ പ്രമേയങ്ങളിലും ചർച്ചകളിലും കാ ണാനിടയായത് ആശങ്ക ഉണർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കോൺസെൻട്രേഷൻ ക്യാമ്പും ഗ്യാസ് ചേംബറും ഉണ്ടെങ്കിൽ മാത്രമേ ഫാസിസ്റ്റ് ആവു എന്ന് അവർ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം ചോദിച്ചു. തെരുവിൽ പശുവിനെ പൂജിക്കുകയും മനുഷ്യനെ തല്ലിക്കൊല്ലുകയും ചെയ്യുന്നത് ഫാസിസം അല്ലെങ്കിൽ മറ്റ് എന്താണെന്ന് പറയുവാനുള്ള ബാധ്യത
ഇത്തരം ആളുകൾക്ക് തന്നെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അന്യമത വിദ്വേഷം ഇളക്കിവിട്ടു ആരാധനാലയങ്ങളും സ്കൂളുകളും മനുഷ്യന്റെ വീടും വസ്തു വകകളും തീയിട്ടും സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചും വലിച്ചിഴച്ചും ഒടുവിൽ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തും കൊലചെയ്തു ആർത്തു വിളിക്കുന്നതിന്റെ പേര് ഫാസിസം എന്നല്ലെങ്കിൽ മറ്റെന്താണ്. ഭാരതം സമീപകാലത്തു കണ്ടു വിറങ്ങലിച്ചതാണ് ഇതൊക്കെയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

1925 ൽ യു.പിയിലെ കാൺപൂരിൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അതിന്റെ ആദ്യ സമ്മേളനത്തിൽ പൂർണസ്വരാജ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ച വർഷം 1964 ആണ് കേരളത്തിൽ കണ്ണൂരിലെ പാറപ്രത്ത് സി.പി.ഐ രൂപീകരിച്ചത് 1939 ൽ ആണ്. ഈ ചരിത്ര സത്യങ്ങളിൽ ഇപ്പോൾ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന പാതകമാണെന്നും സി.പി.ഐ സംസ്‌ഥാന സെക്രട്ടറി പറഞ്ഞു.

കേരളത്തിൽ സിപിഐ, സിപിഎം ബന്ധം ശക്തമായി തുടരണമെന്നും ഇന്ത്യയ്ക്ക് മാതൃകയായി കേരളത്തിൽ നിലകൊള്ളുന്ന ഇടതു ജനാധിപത്യ മുന്നണി,രാജ്യത്തെ ബദൽ രാഷ്ട്രീയത്തിൻ്റെ വഴിയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് എപ്പോഴും ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കണം. ഇന്ത്യയിൽ ആശാവർക്കർമാർക്ക് ഉയർന്ന ശമ്പളം നൽകുന്ന സംസ്ഥാനം കേരളമാണ്. ഈ സമരത്തെ എൽഡിഎഫിനെ യും സർക്കാരിനെയും അടിക്കാനുള്ള വടിയായി ചിലർ ഉയർത്തുന്നുണ്ട്.

എന്നാൽ ഇടതുപക്ഷം തൊഴിലാളി സമരങ്ങളെ എതിർക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ പ്രധാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഭാഷ ശരിയല്ലെങ്കിൽ ഒപ്പം നിൽക്കുന്നവർ പോലും നമ്മളെ സംശയത്തോടെ കാണുന്ന അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എൽഡിഎഫിൽ അകത്തു പറയേണ്ടത് അകത്തും പുറത്തു പറയേണ്ടത് പുറത്തും പറയും. ഇത് എൽഡിഎഫിനെ ദുർബലമാക്കാനല്ല മറിച്ച് ജനപക്ഷത്തു നിന്ന് അതിനെ ശക്തിപ്പെടുത്താനാണ് എന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,അസി. സെക്രട്ടറി കെ എസ് അരുൺ ,സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ,
എൽ സി സെക്രട്ടറി അഡ്വ. പ്രതീഷ് മോഹൻ, കെ ദേവകി, ആശാ ബാബു, പൗഡിക്കോണം അശോകൻ, അഡ്വ.സി.എ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

Latest News