മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്. കൗൺസിലിങ്ങ് നൽകിയതിനു ശേഷമെ ബന്ധുക്കൾക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. കുട്ടികളുമായി സംസാരിച്ചതിൽ അവർക്ക് കൂടുതൽ കൗൺസിലിങ് വേണമെന്ന് പൊലീസിനു ബോധ്യമായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൗൺസിലിങ് നൽകിയതിനു ശേഷമെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയുള്ളുവെന്ന് പൊലീസ് തീരുമാനിച്ചത്.
സംഭവത്തിൽ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിന്‍റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയത് യാദൃശ്ചികം എന്നും പൊലീസ് കണ്ടെത്തി. അതേസമയം, താനൂരിൽ നിന്ന് നാടുവിട്ടു പോയി പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിയെടുപ്പ് പൂർത്തിയായി.