ഡൽഹി: കേന്ദ്രസർക്കാരിന്റെ സമാധാന നീക്കം പരാജയപ്പെട്ടതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും ആശങ്ക പടരുന്നത്. സ്വാധീന മേഖകളിൽ കുക്കികൾ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. ഇന്നലെ ഇംഫാലിൽ നിന്ന് സർവീസ് നടത്തിയ ബസ് കാങ്പോക്പിയിൽ കുക്കികൾ തടഞ്ഞതോടെയാണ്, വൻ സംഘർഷമുണ്ടായത്. ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സമാധാനശ്രമത്തിന്‍റെ ഭാഗമായി നടത്തിയ നീക്കം സംസ്ഥാനത്തെ സാഹചര്യം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. കൃത്യമായ ചർച്ചകൾ കേന്ദ്ര സർക്കാർ നടത്താതെയാണ് ബസ് സർവീസ് ആരംഭിച്ചത് എന്നാണ് വിമർശനം. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് അമിത ബലപ്രയോഗം നടത്തിയെന്നാണ് കുക്കികളുടെ ആരോപണം.
തങ്ങളുടെ മേഖലയിൽ മെയ്-തെയുകളെ കടത്തിവിടില്ലെന്നു . ഇനിയുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തമേൽക്കില്ലെന്നും കുക്കി സംഘടനകൾ അറിയിച്ചു. അതേസമയം, സുരക്ഷാസേനയ്ക്കുനേരെ പ്രതിഷേധക്കാർ വെടിയുതിർത്തെന്നും തുടർന്നാണ് തിരിച്ചടിച്ചു എന്നുമാണ് മണിപ്പൂർ പൊലീസിന്റെ വിശദീകരണം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു.