Kerala

ഷൈനി കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിന് മുമ്പ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഷൈനി വ്യക്തമാക്കുന്നു. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസിൽ തീരുമാനമായശേഷമേ നോബി പണം തരൂവെന്നും ഷൈനി പറയുന്നുണ്ട്. ഈ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു.

ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും തന്‍റെ ആവശ്യത്തിന് എടുത്തതാണെങ്കിൽ ആങ്ങളമാര്‍ അടച്ചുതീര്‍ക്കുമായിരുന്നുവെന്നും ഷൈനി പറയുന്നുണ്ട്. തന്‍റെ പേരിലെടുത്ത ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്ന് ഷൈനി ഫോണ്‍ സംഭാഷണത്തിൽ പറയുന്നുണ്ട്. വായ്പയെക്കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്നാണ് കുടുംബശ്രീ പ്രസിഡന്‍റ് മറുപടി നൽകുന്നത്. ഈ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മധ്യസ്ഥത വഹിച്ച് വായ്പതുക തിരിച്ചടപ്പിച്ചിരുന്നു. ഷൈനി ഇനി 1,26000 രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നത്.