World

സിറിയ വീണ്ടും അശാന്തം: മരണം 1000 കടന്നു, അസദ് അനുകൂലികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

സിറിയൻ സുരക്ഷാ സേനയും മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആയിരത്തിൽ അധികം പേർ കൊല്ലപ്പെട്ടു. അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെറും 48 മണിക്കൂറുകള്‍ കൊണ്ടാണ് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടത്.

നിരവധി സ്ത്രീകളെ നഗ്നരാക്കി മര്‍ദിച്ച് തെരുവുകളിലൂടെ നടത്തിയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസദ് അനുകൂലികളായ അലവൈറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ സൈന്യത്തിന്റെ ചെക് പോസ്റ്റുകള്‍ക്കും വാഹനവ്യൂഹങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

ഇപ്പോഴും ആക്രമണം തുടരുന്ന ലതാകിയ, ടാര്‍ട്ടസ് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കിലും ആക്രമണമുണ്ടായ ഭൂരിഭാഗം മേഖലകളിലുടേയും നിയന്ത്രണം സര്‍ക്കാര്‍ തിരിച്ചുപിടിച്ച് കഴിഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അസദ് അനുകൂലികള്‍ ആയുധം താഴെവയ്ക്കണമെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

അസദിന്റെ ഭരണകാലത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ട രാസായുധ ശേഖരം നശിപ്പിക്കാന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസം സിറിയന്‍ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അലവൈറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് നിരന്തരം സുരക്ഷാ ഭീഷണികളുണ്ടാകുന്നതായി സിറിയന്‍ ഇടക്കാല ഭരണകൂടം അറിയിച്ചിരുന്നു.

അസദ് ഭരണത്തിന്റെ പതനത്തിന് ശേഷം തങ്ങള്‍ തൊഴിലുകളില്‍ തഴയപ്പെടുന്നുവെന്നും നിരന്തരം ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നുമാണ് അലവൈറ്റ് ന്യൂനപക്ഷത്തിന്റെ പ്രതിനിധികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറയുന്നത്.