Kerala

നവോത്ഥാന പാരമ്പര്യത്തിന് അപമാനം;കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിതെതിരെ കെ സി വേണുഗോപാൽ | K C Venugopal

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിതെതിരെ വിമര്‍ശനം ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ  സി വേണുഗോപാല്‍.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യപാദം പൂർത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവർ കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനിൽക്കാൻ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക എന്ന് തന്‍റെ ഫേസ്ബുക്ക് പേജില്‍ കൂടെ കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് കഴകം പ്രവർത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്‍റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെയും വാര്യസമാജത്തിന്‍റെയും എതിർപ്പിനെ തുടർന്നായിരുന്നു തീരുമാനം. ജാതി വിവേചനം സ്ഥിരീകരിക്കുന്ന ഭരണസമിതി അംഗം പ്രതിഷ്ഠാദിന ചടങ്ങുകൾ പൂർത്തിയായതിനുശേഷം ബാലുവിനെ കഴകം ജോലിയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്ത്രിമാർക്കെതിരെ നടപടിയെടുക്കാൻ ബോർഡിന് അവകാശം ഉണ്ട് എന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ വിഷയത്തില്‍ പ്രതികരിച്ചു.