കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി. ക്ഷേത്രത്തിലെ കഴക ജോലികൾക്കായി പത്ത് മാസത്തേക്കാണ് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. വിഷയത്തിൽ കൃത്യമായ ഇടപെടൽ വേണമന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും അത് തെറ്റുതന്നെയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. മനുവാദ സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണമെന്നും അദ്ദേഹം വ്യക്തമാക്കി
എ പത്മകുമാർ വിഷയത്തിലും കെ രാധാകൃഷ്ണൻ പ്രതികരിച്ചു. പത്മകുമാർ അഭിപ്രായങ്ങൾ പരസ്യമായി പറയുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു ഓരോ ആളുകൾക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവും. പക്ഷേ അത് പറയേണ്ട വേദികളിൽ പറയണം. പാർട്ടി ഫോറത്തിൽ എല്ലാം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ അവിടെ പറയണമെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.