ചൊവ്വ മനുഷ്യരാശിക്ക് ഇന്നും നിഗൂഢതയായി തുടരുന്ന, എന്നാല്‍ ജീവനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏറെ പ്രതീക്ഷകളുള്ള ഗ്രഹമാണ്. ചുവന്ന ഗ്രഹത്തിന്‍റെ ചരിത്രവും അതിന് ജീവൻ നിലനിർത്താൻ കഴിയുമോ എന്നുള്ളതുമൊക്കെ ശാസ്ത്രജ്ഞർക്ക് എന്നും പ്രത്യേക താൽപ്പര്യമുള്ള വിഷയങ്ങളാണ്. ഇപ്പോഴിതാ, ചുവന്ന ഗ്രഹത്തിൽ നിന്നുള്ള പുതിയൊരു വാർത്ത എത്തിയിരിക്കുന്നു. നാസയുടെ പെർസെവെറൻസ് റോവർ ചൊവ്വയെക്കുറിച്ച് ഇതുവരെ ശാസ്ത്രജ്ഞര്‍ക്കുള്ള സ്ഥിരീകരണങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ഒരു നിഗൂഢ പാറ കണ്ടെത്തി എന്നാണ് പുതിയ റിപ്പോർട്ടുകൾ.
പെർസെവറൻസ് ജെസെറോ ഗർത്തത്തിൽ നിന്നാണ് അസാധാരണമായ പാറകൾ കണ്ടെത്തിയത്. പാറകൾ പരിശോധിച്ചപ്പോൾ, അവയിൽ അലുമിനിയവും കയോലിനൈറ്റും നിറഞ്ഞിരിക്കുന്നതായി ശാസ്ത്രജ്ഞർക്ക് സൂചന ലഭിച്ചു. ഭൂമി പോലുള്ള ജലസമൃദ്ധവും ചൂടുള്ളതുമായ അന്തരീക്ഷത്തിൽ മാത്രം രൂപം കൊള്ളുന്ന ഒരു ധാതുവാണ് കയോലിനൈറ്റ്.
“ഭൂമിയിൽ, ഈ ധാതുക്കൾ രൂപം കൊള്ളുന്നത് തീവ്രമായ മഴയും ചൂടുമുള്ള കാലാവസ്ഥ ഉള്ളിടത്തോ അല്ലെങ്കിൽ ഹോട്ട് സ്പ്രിങ്സ് പോലുള്ള ഹൈഡ്രോതെര്‍മല്‍ സിസ്റ്റങ്ങള്‍ ഉള്ളയിടങ്ങളിലോ ആണ്. രണ്ട് പരിസ്ഥിതികളും നമുക്കറിയാവുന്നതുപോലെ ജീവിതത്തിന് അനുയോജ്യമായ സാഹചര്യങ്ങളാണ്”- കണ്ടെത്തലുകളെക്കുറിച്ച് പർഡ്യൂ സർവകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞനായ റോജർ വീൻസ് പറഞ്ഞു,
കയോലിനൈറ്റിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടാൽ, ചൊവ്വ എപ്പോഴും ഒരു വിജനമായ തരിശുഭൂമിയായിരുന്നു എന്ന അനുമാനത്തെ വെല്ലുവിളിക്കാൻ ശാസ്ത്രജ്ഞരെ പ്രാപ്‍തരാക്കും. ചൊവ്വയിൽ ദീർഘകാലമായി ജലാശയങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്ന സിദ്ധാന്തങ്ങൾക്ക് കൂടുതൽ വിശ്വാസ്യത നൽകാന്‍ സാധിക്കുന്ന കണ്ടെത്തലാകുമത്. എങ്കിലും, ചില ചോദ്യങ്ങൾ തുടർന്നും അവശേഷിക്കുന്നു. ചൊവ്വയിൽ കാണപ്പെടുന്ന കയോലിനൈറ്റ് ഭൂമിയിൽ കാണപ്പെടുന്ന സമാന പാറകളേക്കാൾ വളരെ കടുപ്പമുള്ളതായി കാണപ്പെടുന്നു. ഇത് എന്തുകൊണ്ടാണെന്ന് ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടാതെ, ചൊവ്വയിലെ പാറകളിൽ സാധാരണയായി ആഗ്നേയ, രൂപാന്തര പാറകളിൽ കാണപ്പെടുന്ന ഒരു ധാതുവായ സ്‍പിനെൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.
അതേസമയം ചൊവ്വയിലെ പാറകൾ എങ്ങനെ രൂപപ്പെട്ടുവെന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ജെസെറോ ഗർത്തത്തിന് ചുറ്റും ഈ ധാതുക്കൾ അടങ്ങിയ ഏകദേശം 4,000 ശകലങ്ങൾ പെർസെവെറൻസ് റോവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ശകലങ്ങൾ അടിത്തട്ടിൽ നിന്ന് വേർപെട്ടതായി തോന്നുന്നു. അതിനാൽ അവയുടെ ഉത്ഭവം കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും ചൊവ്വയുടെ ഉപരിതലത്തിന്‍റെ അടിത്തട്ടിൽ കയോലിനൈറ്റ് പതിഞ്ഞിരിക്കുന്നതിന്‍റെ തെളിവുകൾ പെർസെവെറൻസ് കണ്ടെത്തിയാൽ, ചൊവ്വയിൽ ദീർഘകാലം ജലാശയങ്ങൾ നിലനിന്നിരുന്നതിന്‍റെ പ്രത്യക്ഷ തെളിവായി അത് മാറും. ഒരുകാലത്ത് ചുവന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടായിരുന്നു എന്ന സിദ്ധാന്തത്തിന് കൂടുതൽ പിന്തുണയും ഈ കണ്ടെത്തൽ നൽകും.
STORY HIGHLIGHTS : nasa-discovery-of-bizarre-martian-rocks-fuels-speculation-over-water-on-mars