കാസര്‍ഗോഡ് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരുടേയും കോൾ റെക്കോർഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയിൽ മറുപടി പറഞ്ഞു.
ഇന്നലെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്. കൃത്യവിലോപം പൊലീസിൽ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എന്നാണ്. പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു.
എന്നാൽ പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ് മറുപടി നൽകി. ഇതോടെ 15 വയസ്സുള്ള പെൺകുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്സോ കേസ് ആയി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്, പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിലാണ് പൊലീസിന്റെ അന്വേഷണം നടന്നതെന്നും കോടതി വിമർശിച്ചു. പെൺകുട്ടി എന്ന നിലയിലായിരുന്നു അന്വേഷണം നടത്തേണ്ടിയിരുന്നത്.
മൊഴികളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിക്കട്ടെ എന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് 1:45 ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. കുട്ടികൾ വിലപ്പെട്ടതാണ്, അത് പൊലീസ് മറക്കരുത്, പൊലീസിന് പാഠമായി മാറണമിതെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും ഹൈക്കോടതി പറഞ്ഞു.