World

ഒരു മാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ൻ; സാമ്പത്തിക സഹായം പുനഃസ്ഥാപിച്ച് യുഎസ്

റിയാദ്: റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഒരു മാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ൻ. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിക്കുകയായിരുന്നു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്.

വെടിനിർത്താൻ സന്നദ്ധത അറിയിച്ചെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകൾ അംഗീകരിച്ചാൽ താൽക്കാലിക വെടിനിർത്തൽ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ൻ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചർച്ചയായി. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.

ഇതോടെ യുക്രെയ്നിനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിക്കുമെന്ന് യുഎസ് അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നത് നിർത്തിവച്ച നടപടിയും അമേരിക്ക പിൻവലിക്കും. രഹസ്യാന്വേഷണ വിവരങ്ങൾ വീണ്ടും കൈമാറാനാണ് ധാരണ. യുക്രെയ്നിലെ ധാതു സമ്പത്ത് വിനിയോഗിക്കാൻ യുഎസ്– യുക്രെയ്ൻ സംയുക്ത കരാറിനും തീരുമാനമായി. വിഷയത്തിൽ റഷ്യൻ നിലപാട് നിർണായകമാണ്. എന്നാൽ, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.