ചരിത്രത്തിന്‍റെ അവശേഷിപ്പുകളാണ് ഇന്ന് കോട്ടകളായി നിലനിൽക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോട്ടകളുള്ള രാജ്യമാണ് ഇന്ത്യ. അതിൽ 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് കാസർകോടുള്ള ബേക്കല്‍ കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ചരിത്ര നിര്‍മ്മിതി ഇന്ന് ജില്ലയുടെ തന്നെ മേല്‍വിലാസമായി നിലകൊളളുന്നു. പളളിക്കര വില്ലേജില്‍ കടലിനോടു ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ് കോട്ട തലയുയർത്തി നിൽക്കുന്നത്.വെട്ടുകല്ലില്‍ തീര്‍ത്ത 130 അടി ഉയരത്തിലുളള കോട്ടയുടെ ആകൃതി ഒരു താക്കോല്‍ ദ്വാരത്തിനു സമാനമാണ്. 12 മീറ്റര്‍ ഉയരത്തിലാണ് മതിലുകള്‍ പണിതിട്ടുളളത്.
പുരാതനമായ കദംബ രാജവംശമാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് കോലത്തിരി രാജാക്കന്മാരും, മൈസൂരു രാജാക്കന്മാരും കൈവശപ്പെടുത്തിയ കോട്ട ഒടുവില്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഗോപുരങ്ങളും പടവുകളോടു കൂടിയ ജലസംഭരണിയും തുരങ്കവുമാണ് കോട്ടയില്‍ ഇപ്പോഴും ശേഷിക്കുന്ന നിര്‍മ്മിതികള്‍. കോട്ടയ്‌ക്ക് സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു പളളിയുമുണ്ട്. കോട്ടയില്‍ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയായി അതിമനോഹരമായ ബേക്കല്‍ കടല്‍ത്തീരവുമുണ്ട്.
ഏകദേശം 50 അടിയോളം ഉയരത്തിലായി കടലിലേക്ക് തള്ളി നിൽക്കുന്ന വാച്ച് ടവർ കോട്ടയിലെ തന്ത്രപ്രധാനമായ ഒരിടമാണ്. പഴയ കാലത്ത് ഈ ടവറിന് മുകളിൽ നിന്നുകൊണ്ട് ഭടൻമാർ 24 മണിക്കൂറും അറബിക്കടൽ നിരീക്ഷിക്കുമായിരുന്നു. പരിസര പ്രദേശത്ത് അന്ന് ലഭ്യമായ ഉറപ്പുള്ള ചെങ്കല്ലിലാണ് കോട്ട പണിതിരിക്കുന്നുത്. സിനിമ, വിവാഹ, പരസ്യ ചിത്രീകരണ സംഘങ്ങളുടെ പ്രിയ സ്ഥലമാണ് ഇവിടുത്തെ കടൽ തീരവും കോട്ടയും. മാറിമാറി വന്ന ഓരോ അധികാരികളും ഒരുക്കിയ പ്രതിരോധ സൗകര്യങ്ങള്‍ കൂടിയാണ് കോട്ടയെ കാലാകാലങ്ങളില്‍ ആകര്‍ഷണകേന്ദ്രമായി നില നിര്‍ത്തിയത്. ബേക്കല്‍ കോട്ടയുടെ സംരക്ഷണ ചുമതല കേന്ദ്ര പുരാവസ്‌തു വകുപ്പിനാണ്.
STORY HIGHLIGHTS: bekal-fort-tourist-destination-in-kerala