India

മുംബൈ ലീലാവതി ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെ ദുര്‍മന്ത്രവാദം; എട്ട് കുടങ്ങളിലായി കണ്ടെടുത്തത് അസ്ഥികളും മനുഷ്യ മുടിയും

ലീലാവതി കീർത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാർ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് നിലവിലെ അംഗങ്ങൾ ആരോപിച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ ലീലാവതി ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെ ദുര്‍മന്ത്രവാദം നടന്നതായും ആരോപണം. ലീലാവതി കീർത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാർ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് നിലവിലെ അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ ദുര്‍മന്ത്രം നടന്നതായുള്ള ആരോപണവും ഉയര്‍ന്നിരിക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എട്ട് കുടങ്ങളിലായി അസ്ഥികളും മനുഷ്യ മുടിയും ഉൾപ്പെടെയുള്ളവ നിലവിലെ ട്രെസ്റ്റിയുടെ ഓഫീസിന് അടിയിൽ നിന്ന് കണ്ടെത്തിയതായാണ് ആരോപണം. സാമ്പത്തിക ക്രമക്കേട് ബാന്ദ്രയിലെ ആശുപത്രിയിലെ പ്രവർത്തനത്തെ വരെ ബാധിച്ചുവെന്നാണ് ആരോപണം വിശദമാക്കുന്നത്. മുൻ ട്രസ്റ്റിക്കും ബന്ധപ്പെട്ടവർക്കുമെതിരെയായി മൂന്ന് എഫ്ഐആർ ആണ് തയ്യാറാക്കിയിട്ടുള്ളത്. ആശുപത്രി പരിസരത്തു ദുർമന്ത്രവാദം നടന്നതായും നിലവിലെ ട്രസ്റ്റികൾ പൊലീസിൽ പരാതിപ്പെട്ടതായാണ് റിപ്പോർട്ട്. ട്രസ്റ്റിന്റെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുകയും ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഫണ്ടുകള്‍ രോഗികളുടെ ക്ഷേമത്തിനായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നാണ് ട്രസ്റ്റിയായ പ്രശാന്ത് മെഹ്ത മാധ്യമങ്ങളോടു വിശദമാക്കിയത്. നേരത്തെ ഫൊറന്‍സിക് ഓഡിറ്റിനിടെ ഗുരുതര അഴിമതിയും ക്രമക്കേടും കണ്ടെത്തിയിരുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് മുന്‍ ട്രസ്റ്റികളുടെ വിശ്വാസവഞ്ചന മാത്രമല്ല, ആശുപത്രിയുടെ ലക്ഷ്യത്തിനു നേരെയുള്ള ഭീഷണിയാണെന്നും മെഹ്ത പ്രതികരിച്ചു.

നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് നിലവിലെ ട്രസ്റ്റികള്‍ ട്രസ്റ്റിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ചേതന്‍ ദലാല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് മാനേജ്‌മെന്റ് സര്‍വീസും എഡിബി ആൻഡ് അസോസിയേറ്റ്‌സുമാണു ഫൊറന്‍സിക് ഓഡിറ്റ് നടത്തിയത്. മുന്‍ ട്രസ്റ്റികള്‍ വന്‍തോതില്‍ അഴിമതിയും പണക്കൈമാറ്റവും നടത്തിയതായി ഈ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.

content highlight : black-magic-allegation-against-former-trustee-lilavati-hospital