കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് വ്യാജ വായ്പ കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നതിനു കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിനു വിട്ടുനല്‍കാന്‍ തയാറാണെന്ന ഇ.ഡി.യുടെ നിലപാടിൽ മറുപടി സമർപ്പിക്കാൻ പിഎംഎൽഎ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ്ങ് ആക്ട്) കോടതി ബാങ്കിന് നിർദേശം നൽകി. ഇ.ഡി. നിലപാട് അറിയിച്ചിട്ടും സ്വത്തുക്കള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു ബാങ്ക് മറുപടി നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കോടതി വഴിയുള്ള നീക്കം.
ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കിനു കൈമാറിയാൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കു തിരികെ നൽകാൻ സാധിക്കുമോ എന്നാണ് ബാങ്ക് അറിയിക്കേണ്ടത്. ബാങ്കിനും കേസിലെ 55 പ്രതികള്‍ക്കുമാണ് കലൂര്‍ പിഎംഎല്‍എ കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. പ്രതികളുടെ 128 കോടിയുടെ സ്വത്തുക്കൾ ഇ.ഡി. നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതില്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ഭൂമിയും വിവിധ ഘടകങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ഉള്‍പ്പെടും.