തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നടപടികൾ സ്വീകരിച്ച പ്രിൻസിപ്പലിനും ജീവനക്കാരനും സസ്പെൻഷൻ. അമരവിള എൽഎംഎസ് എച്ച്എസ്എസ് പ്രിൻസിപ്പൽ റോയി ബി.ജോണിനെയും പരീക്ഷ നടക്കുന്ന സ്കൂളിൽ അനധികൃതമായി രാത്രി കാവൽക്കാരന്റെ ഡ്യൂട്ടി ചെയ്ത പേരിക്കോണം എൽഎംഎസ് യുപിഎസ് ഓഫിസ് അസിസ്റ്റന്റ് ലെറിൻ ഗിൽബർട്ടിനെയും അന്വേഷണ വിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു.
അമരവിള എൽഎംഎസ് എച്ച്എസ്എസിൽ പരീക്ഷാ ചോദ്യപ്പേപ്പർ സൂക്ഷിക്കുന്ന മുറിക്കു സമീപം പ്രിൻസിപ്പലിനെയും മറ്റു രണ്ടുപേരെയും കഴിഞ്ഞ 5ന് രാത്രി 10ന് ശേഷം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് പരിസരവാസികൾ തടഞ്ഞുവച്ച സംഭവമാണു നടപടിയിലേക്കെത്തിയത്. തുടർന്നുനടന്ന വകുപ്പുതല അന്വേഷണത്തിൽ പരീക്ഷാ ചുമതലകളിൽനിന്ന് ഒഴിവാക്കിയിരുന്ന പ്രിൻസിപ്പൽ അരുമാനൂർ എൽഎംഎസ് എൽപിഎസിലെ അറബിക് അധ്യാപകനെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഇൻവിജിലേറ്ററായും ലെറിൻ ഗിൽബർട്ടിനെ ചോദ്യപ്പേപ്പറിന്റെ സുരക്ഷാ ഡ്യൂട്ടിക്കും അനധികൃതമായി നിയമിച്ചെന്നു കണ്ടെത്തി. ഈ നടപടികൾ കൂടുതൽ സംശയാസ്പദമാണെന്ന മേഖലാ ഡപ്യൂട്ടി ഡയറക്ടർ കെ.സുധ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.