തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കെ രാധകൃഷ്ണൻ എം പി. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനൽകി.
ഇന്നലെ ഹാജരാകാനായിരുന്നു കെ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. ഇഡി അന്വേഷണത്തിൽ ഭയമില്ലെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. സമൻസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമെന്നാണ് വിമർശനം. മൊഴിയെടുക്കാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ ഏത് കേസെന്നില്ല. വ്യക്തിപരമായ സ്വത്തിന്റെ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചതായും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇ ഡി കൊച്ചി യൂണിറ്റാണ് സ്വത്തുകൾ കണ്ടുകെട്ടിയത്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയതെന്ന് അന്വേഷണസംഘം അറിയിച്ചു.