കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി വിദ്യാഭ്യാസ ഹബ്ബ് ആണ്. ആ നിലയിൽ തന്നെ കളമശ്ശേരിയെ മുന്നോട്ട് കൊണ്ടുപോകും. ലഹരി വിഷയത്തിൽ കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്. കൊച്ചി മെട്രോപോളിറ്റി നഗരം എന്ന നിലയിൽ നിരവധി ആളുകൾ വന്നു പോകുന്ന ഇടമാണ്. കൊച്ചിയിൽ ലഹരി വ്യാപനമുള്ള ഇടമാണ് എന്ന് വരുത്തി തീർക്കേണ്ടതില്ല. എല്ലായിടത്തും ലഹരിയുടെ സാന്നിധ്യം ഉണ്ട്. ഓരോ സ്ഥലത്തും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു എന്നേയുള്ളുവെന്നും മന്ത്രി രാജീവ് ചൂണ്ടികാട്ടി.
എസ് എഫ് ഐക്കാരാണ് ലഹരി വ്യാപാരത്തിന് പിന്നിലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും മന്ത്രി മറുപടി നൽകി. എല്ലാ കേസുകളിലും പശ്ചാത്തലം അന്വേഷിച്ചു പോയാൽ എല്ലാ വിഭാഗം ആളുകളെയും കാണാനാകുമെന്നും ഇക്കാര്യത്തിൽ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
content highlight :minister-p-rajeev-says-strict-action-will-be-taken