Kerala

ദളിത് വിപ്ലവത്തിന് സമയമായി, 23ന് ദളിത് കോണ്‍ക്ലേവ് നടത്തും; രമേശ് ചെന്നിത്തല | Dalit conclave

തിരുവനന്തപുരം: രാജ്യത്താകമാനം ദളിത് വിപ്ലവത്തിന് സമയമായെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദളിത് കോണ്‍ക്ലേവ് നടത്താന്‍ ഗാന്ധിഗ്രാമം ഫൗണ്ടേഷന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്യത്തിന്റെ അമൃത വര്‍ഷത്തിലും രാജ്യത്തെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ദളിത് ജനസമൂഹത്തെ കൂടുതല്‍ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ ദളിത് വിപ്ലവത്തിന് സമയമായി. ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദലിത് കോണ്‍ക്ലേവ് നടത്താന്‍ ഗാന്ധിഗ്രാമം ഫൗണ്ടേഷന്‍ തീരുമാനിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന,25 കോടിയോളം വരുന്ന ദളിത് ജനങ്ങള്‍ ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പിന്തള്ളപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകണം. കെപിസിസി പ്രസിഡന്റായിരിക്കെ 2010ല്‍ താന്‍ കേരളത്തില്‍ തുടങ്ങിയ ഗാന്ധിഗ്രാമം പരിപാടി 15 വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ദളിത് പ്രോഗസിവ് കോണ്‍ക്ലേവ് 2025ന് രൂപം നല്‍കിയത്. 14 ജില്ലകളിലായി ഇതുവരെ 25ല്‍പ്പരം ഗാന്ധിഗ്രാമം പരിപാടികള്‍ നടത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായി, ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിവിധ രാഷ്ട്രീയ നേതാക്കളെയും ദളിത് ആദിവാസി മുന്നേറ്റം നായകരെയും അണിനിരത്തി, ഈ മാസം 23ന് തിരുവനന്തപുരം ജഗതിയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലാണ് കോണ്‍ക്ലേവ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

23ന് രാവിലെ 9.30ന് ആരംഭിക്കുന്ന കോണ്‍ക്ലേവ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രകാശ് യശ്വന്ത് അംബേദ്കര്‍, ടി തിരുമാളവന്‍ എംപി തുടങ്ങിയവര്‍ പ്രസംഗിക്കും. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ക്ലേവില്‍ വച്ച് ഗവര്‍ണര്‍ ആദരിക്കും.