പാഴ്‌സൽ വാങ്ങിയ ഭക്ഷണത്തിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയെയും ബന്ധുക്കളെയും ചട്ടുകം കൊണ്ട് ആക്രമിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിലായി. വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനം അനൂപ് (28) വള്ളികുന്നം പുത്തൻചന്ത ലക്ഷ്മിഭവനം വിഷ്ണു (24) വള്ളികുന്നം കടുവിനാൽ വരമ്പതാനത്ത് ഷിജിൻ (21) എന്നിവരെയാണ് നൂറനാട് സിഐ എസ്.ശ്രീകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വള്ളികുന്നം സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം,വീട് കയറി അക്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രതികൾ താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയുമടങ്ങുന്ന പാഴ്സൽ വാങ്ങി പോയത്. ഒരു മണിക്കൂറിനു ശേഷം മടങ്ങി വന്ന ഇവർ പാഴ്‌സലിൽ ഗ്രേവി കുറവായിരുന്നുവെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും ഉടമയായ മുഹമ്മദ് ഉവൈസ്, സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റജില എന്നിവരെ മർദിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയുമായിരുന്നു.
ചട്ടുകത്തിനുള്ള അടിയേറ്റ് ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. സഹോദരനെയും ചട്ടുകത്തിന് തല്ലിയിരുന്നു. അക്രമത്തിനു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് പരിശോധന നടത്തി. ഒടുവിൽ മാവേലിക്കര ഭാഗത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ഇന്നലെ വൈകിട്ട് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.