സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് സംവരണം. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നു. തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വിധാൻസഭയിലെ കാബിനറ്റ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കെടിപിപി നിയമം അവതരിപ്പിച്ച ശേഷം ഭേദഗതി വരുത്താൻ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം ഇനി മുതൽ കാറ്റഗറി-II B എന്ന വിഭാഗത്തിൽ മുസ്ലീങ്ങൾക്കായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.