Thiruvananthapuram

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം; നാഗര്‍ കോവിൽ സ്വദേശി യാത്രയായത് 5 പേര്‍ക്ക് പുതുജീവൻ നൽകി

നാഗർകോവിൽ ചന്തൻചെട്ടിവിള ചിദംബരനഗർ സ്വദേശിയായ ജയബാലൻ കന്യാകുമാരി മാർക്കറ്റ് കമ്മറ്റിയിലെ റിട്ടയേർഡ് സെക്രട്ടറിയായിരുന്നു

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നാഗർകോവിൽ സ്വദേശി വി ജയബാലന്‍റെ (69) അവയവങ്ങളിലൂടെ ഇനി അഞ്ചു പേർ പുതുജീവിതത്തിലേക്ക്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജയബാലന്‍റെ രണ്ടു വൃക്കകളും കരളും രണ്ടു നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് നൽകിയത്.

നാഗർകോവിൽ ചന്തൻചെട്ടിവിള ചിദംബരനഗർ സ്വദേശിയായ ജയബാലൻ കന്യാകുമാരി മാർക്കറ്റ് കമ്മറ്റിയിലെ റിട്ടയേർഡ് സെക്രട്ടറിയായിരുന്നു. മാർച്ച് ഏഴിന് നാഗർകോവിലിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജയബാലനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 11-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.  കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടികൾ നടന്നത്. ജയബാലന്‍റെ സംസ്കാരം നാഗർകോവിൽ ചന്തൻചെട്ടിവിളയിലെ വീട്ടിൽ നടന്നു. എസ് സുശീലയാണ് ഭാര്യ. മക്കള്‍ ജെ ശിവാനന്ദ്, ജെ പ്രതിഭ.

content highlight : five-organs-of-man-who-died-in-accident-donated

Latest News