സൻആ: ഗസ്സ ഉപരോധത്തിനെതിരെ രംഗത്തുവന്ന യമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ശക്തമായ ആക്രമണം നടത്തി അമേരിക്ക. 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യമൻ തലസ്ഥാനമായ സൻആ ഉൾപ്പെടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയത്. പ്രധാനമായും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ആക്രമണത്തിൽ ചുരുങ്ങിയത് 13 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ഹൂതികൾ വ്യക്തമാക്കി.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദേശപ്രകാരമാണ് ഹൂതികൾക്കെതിരായ സൈനിക നടപടി. ചെങ്കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നാലു മാസം മുമ്പ് യുഎസ് യുദ്ധകപ്പലിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി കൂടിയാണിതെന്ന് പെന്‍റഗൺ പറഞ്ഞു. ചെങ്കടലിലെ കപ്പലാക്രമണം ഹൂതികൾ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാന് നേരെയും ഭീഷണി മുഴക്കി.
അതേസമയം, ഗസ്സ വെടിനിർത്തൽ ചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ തെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സുരക്ഷാ മന്ത്രിസഭയുടെ യോഗം വിളിച്ചു. യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് സമർപ്പിച്ച വെടിനിർത്തൽ ദീർഘിപ്പിക്കൽ നിർദേശത്തിൽ ഊന്നി തുടർചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ ഇസ്രായേൽ സംഘത്തിന് നെതന്യാഹു നിർദേശം നൽകി.
അതേസമയം, ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഒരു അമേരിക്കൻ- ഇസ്രായേലിയെയും നാല് മൃതദേഹങ്ങളും വിട്ടയക്കുന്നത് ഗസ്സ മുനമ്പിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമെന്ന് ഹമാസ് വെളിപ്പെടുത്തി. സമ്പൂർണ യുദ്ധവിരാമത്തിന്റെ മുന്നോടിയായതിനാൽ 50 ദിവസത്തിൽ കൂടുതൽ രണ്ടാംഘട്ട വെടിനിർത്തൽ നീണ്ടുനിൽക്കരുതെന്നും സഹായ ട്രക്കുകൾക്കുമേൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ബയ്ത് ലാഹിയയിലെ രണ്ടിടങ്ങളിലായാണ് ആക്രമണം. ഭക്ഷണവും വെള്ളവുമടക്കം അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് ഗസ്സ മുനമ്പിന് മേലുള്ള ഇസ്രായേൽ ഉപരോധം തുടരുകയാണ്.