കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത്. കളമശ്ശേരിയിലെ വിവിധ ഇടങ്ങളിലേക്ക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് വിൽപ്പനക്ക് എത്തിച്ചുനൽകി. പൊലീസിന്റെ പരിശോധന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത്. ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
അറസ്റ്റിലായ ആഷിക് കളമശ്ശേരിയിലെ പ്രധാന ലഹരി ഇടപാടുകാരനാണെന്നാണ് വിവരം. കോളജിന് പുറത്തുള്ളവർക്കും കഞ്ചാവ് വിൽപ്പന നടത്തിയിട്ടുണ്ട്. ഹോളി ആഘോഷത്തിന് മുന്നോടിയായി കോളജിൽ കൊണ്ടുവന്നത് നാലു പൊതി കഞ്ചാവാണ്. ഇതിൽ രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്. പരിശോധന സമയത്ത് ആകാശിന് വന്ന ഫോൺ കോളിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ‘സേഫ് അല്ലെ’ എന്നായിരുന്നു ചോദ്യം. ഫോൺ വന്നത് കോട്ടയം സ്വദേശിയായ വിദ്യാർഥിയുടെ ഫോണിൽനിന്നാണ്. പൂർവ വിദ്യാർഥികളായ 8 പേരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ബീഡിക്കെട്ടുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് നിറച്ച ബീഡികളാണ് വലിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. അതേസമയം, കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കി. കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.