India

ഔറംഗസേബിന്റെ ശവകുടീരം നീക്കിയില്ലെങ്കിൽ കർസേവയിലൂടെ തകർക്കുമെന്ന് വിഎച്ച്പിയും ബജ്രം​ഗ്ദളും

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. 1992ൽ യുപി അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തകർത്തിരുന്നു.

ഖുൽദാബാദിലെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ശവകുടീര പരിസരത്ത് വൻ പൊലീസ് സന്നാ​ഹത്തെ വിന്യസിച്ച് ‌‌‌‌സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടർമാരുടെയും തഹസീൽദാർമാരുടെയും ഓഫീസുകൾക്ക് മുന്നിലാവും ഇന്നത്തെ പ്രതിഷേധം. ശവകുടീരം ഉടൻ പൊളിക്കണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിവേദനം നൽകുമെന്നും വിഎച്ച്പിയും ബജ്രം​ഗ്ദളും പറഞ്ഞു. അതുണ്ടായില്ലെങ്കിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്നും റോഡുകൾ തടയുമെന്നും കർസേവയിലൂടെ ശവകുടീരം തകർക്കുമെന്നും ഇരു സംഘടനകളും ഭീഷണിപ്പെടുത്തി.

ഔറം​ഗസേബിന്റെ ശവകുടീരം അടിമത്തത്തിന്റെയും അതിക്രമങ്ങളുടെയും കീഴ്പ്പെടുത്തലിന്റേയും ഓർമപ്പെടുത്തലാണെന്ന് വിഎച്ച്പി മേഖലാ തലവൻ കിഷോർ ചവാൻ, ബജ്‌റംഗ്ദൾ മേഖലാ കോഡിനേറ്റർ നിതിൻ മഹാജൻ, സന്ദേശ് ഭെഗ്‌ഡെ എന്നിവർ ആരോപിച്ചു. വിഎച്ച്പി, ബജ്രം​ഗ്ദൾ ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മന്ത്രിയും ഷിൻഡെ വിഭാ​ഗം ശിവസേന നേതാവുമായ സഞ്ജയ് ശിർസത്തും രം​ഗത്തെത്തി. ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാണ് തങ്ങളുടെയും ആവശ്യമെന്ന് ശിർസത്ത് പറഞ്ഞു. എന്തിനാണ് ഔറം​ഗസേബിന്റെ ശവകുടീരം നിലനിർത്തുന്നതെന്നും ശിർസത്ത് ചോദിച്ചു.

മറുവശത്ത്, ഈ നീക്കത്തെ വിമർശിച്ച് എൻ‌സി‌പി (എസ്‌പി) നേതാവ് ജിതേന്ദ്ര അവാദ് രം​ഗത്തെത്തി. രാവണനെ പരാമർശിക്കാതെ രാമായണം വിവരിക്കാൻ കഴിയുമോയെന്നും അഫ്‌സൽ ഖാൻ ഇല്ലാതെ പ്രതാപ്ഗഡ് യുദ്ധത്തെക്കുറിച്ച് വിവരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഔറംഗസേബിന്റെ ശവകുടീരത്തിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഖുൽദാബാദിലേക്കുള്ള റോഡുകളിൽ സ്റ്റേറ്റ് റിസർവ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് ബിജെപിയും സംഘ്പരിവാർ സംഘടനകളും വിവാദത്തിന് തിരികൊളുത്തിയത്. പരാമർശത്തെ തുടർന്ന് മാർച്ച് 26 വരെ അദ്ദേഹത്തെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പൊതുജനവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒന്നിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ ക്രൂരനോ സ്വേച്ഛാധിപതിയോ അസഹിഷ്ണുതയുള്ളവനോ ആയ ഒരു ഭരണാധികാരിയായി താൻ കാണുന്നില്ലെന്നായിരുന്നു ആസ്മി പറഞ്ഞത്. ഇക്കാലത്ത് സിനിമകളിലൂടെ ഔറംഗസേബിന്റെ വികലമായ പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാൻ കണക്കാക്കുന്നില്ല. കൂടാതെ, ഛത്രപതി സംഭാജി മഹാരാജും ഔറംഗസേബും തമ്മിലുള്ള യുദ്ധം സംസ്ഥാന ഭരണത്തിനായുള്ള പോരാട്ടമായിരുന്നു. അതൊരിക്കലും ഹിന്ദു- മുസ്‌ലിംം യുദ്ധമായിരുന്നില്ല’- ആസ്മി വിശദമാക്കി. ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രം​ഗത്തെത്തിയിരുന്നു.

പതിനേഴാം നൂറ്റാണ്ടിലെ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഛാവ എന്ന സിനിമ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആസ്മിയുടെ പ്രസ്താവന. ചിത്രത്തിൽ ഔറം​ഗസേബിനെ ക്രൂരനായ പ്രതിനായകനാക്കിയായിരുന്നു ചിത്രീകരിച്ചിരുന്നത്. വിക്കി കൗശലായിരുന്നു ശിവാജിയായി വേഷമിട്ടത്.