Automobile

ഏപ്രില്‍ മുതല്‍ മാരുതിയുടെ കാറുകള്‍ക്ക് നാലുശതമാനം വില കൂടും, കാരണമിതാണ് | Maruti Suzuki

ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു

ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഘടക വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധന മൂലം ഉണ്ടായ ചെലവ് നികത്തുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു. വിവിധ മോഡലുകളെ അടിസ്ഥാനമാക്കി വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും.

ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിച്ച് ഉപഭോക്താക്കളിന്മേലുള്ള ആഘാതം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എങ്കിലും പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടി വന്നിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ഇന്‍വിക്‌റ്റോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നുണ്ട്.

ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിഎസ്ഇയില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരികള്‍ 0.61 ശതമാനം ഉയര്‍ന്ന് 11,578.50 രൂപയായി.

content highlight: Maruti Suzuki