മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോകസഭയില്‍ ആവര്‍ത്തിച്ച് കെ.സി വേണുഗോപാല്‍ എംപി. കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്‌ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച് സഭയില്‍ ചോദ്യോത്തര വേളയിലാണ് കെ.സി വേണുഗോപാല്‍ വിഷയം ഉന്നയിച്ചത്.
ധാതു മണല്‍ ഖനനവുമായി ബന്ധപ്പെട്ട 2022 ലെ നിയമത്തില്‍ പാരിസ്ഥിതിക സന്തുലനത്തെ തകര്‍ക്കുന്ന നടപടികള്‍ തടയാന്‍ വ്യവസ്ഥകളുണ്ടെന്നും, കടല്‍ മണല്‍ ഖനന വിഷയത്തിലും ഇക്കാര്യങ്ങള്‍ പാലിക്കുമെന്നുമുള്ള പരിസ്ഥിതി വനം സഹ മന്ത്രി കീര്‍ത്തി വര്‍ദ്ധന സിംഗ് നല്‍കിയ മറുപടി യാഥാര്‍ഥ്യം മൂടിവെച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന നിയമം കര്‍ക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാന്‍ പോലും അനുമതി നിഷേധിക്കുന്ന സര്‍ക്കാരാണ് യാതൊരു പഠനവും നടത്താതെ, കൂടിയാലോചനകളില്ലാതെ, ദൂരവ്യാപകമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കടല്‍ മണല്‍ ഖനനവുമായി മുന്നോട്ടു പോവുന്നതെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മത്സ്യത്തൊഴിലാളി സമൂഹം, പ്രത്യേകിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ കടല്‍മണല്‍ ഖനനം പ്രഖ്യാപിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശരിയായ പാരിസ്ഥിതിക പഠനം നടത്താതെ സര്‍ക്കാര്‍ എങ്ങനെയാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു.
മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണുള്ളത്. ഖനനം കടലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നതാണ് പ്രധാന ആശങ്ക. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിലില്‍ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് ഇവിടം. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ ഇവിടുത്തെ മണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഈ പഠന റിപ്പോര്‍ട്ട് നല്‍കുന്നുവെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.