തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി അഞ്ച് ഇടങ്ങളിൽ ഇന്ന് നടന്ന വാഹനാപകടങ്ങളിൽ 12 വയസുകാരിയ പെൺകുട്ടിയടക്കം മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. കോഴിക്കോട്, തൊണ്ടയാട്, തിരുവനന്തപുരം ഈഞ്ചക്കൽ, കാസർകോട് ഷിറിയ, പാലക്കാട് തച്ചമ്പാറ കണ്ണൂർ കൊട്ടിയൂർ എന്നിവിടങ്ങളിലാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് തൊണ്ടയാട് അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ചാണ് മലപ്പുറം വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന മരിച്ചത്. മാതാവ് സുലൈഖയ്ക്ക് പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി.
തിരുവനന്തപുരം ഈഞ്ചക്കലിൽ ലോറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രക്കാരനാണ് മരിച്ചത്. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി ഇടിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ചയാളുടെ പേര് ലഭ്യമായിട്ടില്ല. കാസര്‍കോട് ഷിറിയയില്‍ വാഹനാപകടത്തില്‍ കുമ്പള പേരോല്‍ സ്വദേശി രവിചന്ദ്ര ആണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിമുട്ടിയാണ് അപകടം നടന്നത്.
ദേശീയപാതയിൽ പാലക്കാട് തച്ചമ്പാറ ഇടക്കുറുശ്ശി ജങ്ഷനിലായിരുന്നു അപകടം. ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പുഴ സ്വദേശി സുരേഷ് ബാബുവിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. കണ്ണൂർ കൊട്ടിയൂരിൽ കാറപകടത്തിൽ ദമ്പതികൾക്കാണ് പരുക്കേറ്റത്. കാർ നിയന്ത്രണം വിട്ട് കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി വയനാട് പുൽപ്പള്ളി സ്വദേശികളായ ടോമി, ഭാര്യ ലൂസി എന്നിവർക്കാണ് പരുക്കേറ്റത്. പേരാവൂരിൽ നിന്ന് പുൽപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
content highlight : three-including-12yr-old-girl-killed-in-accidents