Kerala

കളഞ്ഞുകിട്ടിയ എടിഎം കാർഡിലെ പണം തട്ടി; ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42) യെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തത്. സുകന്യയെ ബിജെപിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ അധ്യക്ഷൻ സന്ദീപ് വചസ്പതി അറിയിച്ചു.

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായിരുന്നു ബിജെപി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ സലിഷ് മോനും (46) പണം പിൻവലിച്ചിരുന്നത്. ഇരുവരെയും ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്‍റെ പേഴ്സ് റോഡിൽ നഷ്ടമായത്. ഇത് ഓട്ടോ ഡ്രൈവറായ സലീഷിന് ലഭിച്ചു. പരിശോധിച്ചപ്പോൾ എടിഎം കാർഡിന്‍റെ കവറിനുള്ളിൽ നിന്നു പിൻ നമ്പർ കിട്ടി. വിവരം ഇയാ‌ൾ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗവും സുഹൃത്തുമായ സുജന്യയോട് പറഞ്ഞു. തുടർന്ന് ഞായറാഴ്ച്ച രാവിലെ ഇരുവരും ചേർന്ന് ചെങ്ങന്നൂരിന്‍റെ പരിസര പ്രദേശങ്ങളിലുള്ള വിവിധ എടിഎം കൗണ്ടറുകളിൽ നിന്നും 25000 രൂപ പിൻവലിച്ചു.

പണം പിൻവലിച്ച മെസേജ് മൊബൈലിൽ വന്നതിനു പിന്നാലെ കാർഡ് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് എടിഎം കൗണ്ടറുകളിലെയും പരിസരത്തെ കടകളിലെയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതോടെയാണ് സുജന്യയുടെയും സലീഷിന്‍റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

Latest News