കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.
ഒരു ബണ്ടില്‍ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥി ഷാലിക്ക് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഷാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 18,000 രൂപയ്ക്കാണ് ഒരു ബണ്ടില്‍ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് 24,000 രൂപ വാങ്ങുമെന്നും ഷാലിക്ക് പൊലീസിനോട് പറഞ്ഞു. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാര്‍ഥികളും അറിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.
ഹോസ്റ്റലില്‍ പൊലീസ് പരിശോധന നടത്തുവേ കേസില്‍ പിടിയിലായ എ. ആകാശിന്റെ ഫോണിലേക്ക് വിളിച്ച വിദ്യാര്‍ഥിയുടെ കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. ആകാശിന്റെ ഫോണിലേക്ക് മറ്റൊരു വിദ്യാര്‍ഥിയാണ് വിളിച്ചത്. തുടര്‍ന്ന് ഫോണ്‍ സ്പീക്കറില്‍ ഇടാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധനം സേഫ് അല്ലേയെന്നാണ് മറുതലയ്ക്കല്‍ നിന്ന് ചോദിച്ചത്. ആ ചോദ്യം കേട്ട് പൊലീസ് ഞെട്ടി. ഹോസ്റ്റലിന് പുറത്തുള്ള ഒരു വിദ്യാര്‍ഥിയാണ് ഫോണ്‍ വിളിച്ചത്. കോട്ടയം സ്വദേശിയായ ആ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെടുത്തണോ എന്നതടക്കം പരിശോധിക്കും.