സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ OTTയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുള്ളതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.