ലഖ്‌നൗ: മഹാകുംഭമേളക്കുശേഷം 1000ത്തോളം ഹിന്ദു ഭക്തരെ കാണതായതായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എംപി. ഇവരെ കണ്ടെത്താനുള്ള നടപടി സർക്കാരിൽ നിന്നും ഉണ്ടാകുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി. കുംഭമേളയുടെ സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാറിനും കേന്ദ്ര സർക്കാറിനുമെതിരെ അഖിലേഷ് ആഞ്ഞടിച്ചത്.
”മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാർ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന് മാത്രമാണ് തീരുമാനിച്ചത്. വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് ആളുകളെ തടയുകയും അതിർത്തിയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു”- അഖിലേഷ് യാദവ് പറഞ്ഞു. കാണാതായവരുടെ കണ്ടെത്തണമെന്നും അവരുടെ കുടുംബങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാണാതായവരെക്കുറിച്ചുള്ള പോസ്റ്ററുകൾ പ്രയാഗ്‌രാജിൽ ഇപ്പോഴും ഉണ്ട്. ഉത്തർപ്രദേശിലെ ബിജെപി സർക്കാർ ആ പോസ്റ്ററുകൾ നീക്കം ചെയ്യുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാകുംഭമേളയിലെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്തതിൽ മുതിർന്ന ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പങ്കിനെയും അഖിലേഷ് വിമർശിച്ചു. ശരിയായ ക്രമീകരണങ്ങളില്ലെന്ന് പറഞ്ഞ് നിരവധി ഐപിഎസ് ഉദ്യോഗസ്ഥർ ഭക്തരെ ദർശനം നടത്തുന്നതിൽനിന്ന് തടഞ്ഞെന്നും അഖിലേഷ് വ്യക്തമാക്കി.