സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ദില്ലിയിലെത്തിയത് ക്യൂബൻ പ്രതിനിധി സംഘത്തെ കാണാൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കിൽ നിവേദനം കൊടുക്കുമെന്നും ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വിഷയമടക്കം ഇതിൽ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശാ വർക്കർമാർ, എയിംസ് തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകൾ യാഥാർത്യമാക്കാൻ പിന്തുണ തേടും. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും ഇന്ന് നടക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങൾ ചർച്ച ചെയ്യും. ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനിൽ സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. അതിൽ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടും. കേന്ദ്രമാണ് ഇൻസെൻ്റീവ് ഉയർത്തേണ്ടത്. എല്ലാ കണക്കുകളും നിയമസഭയിൽ വച്ചിട്ടുണ്ട്. അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു.