എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയത്.
അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേർക്കുക. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടികളുടെ അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലാകുന്നത്.
പെൺകുട്ടികളെ രണ്ട് വർഷത്തോളം ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെൺകുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടികൾക്ക് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും.
മൂന്ന് വർഷം മുൻപാണ് പെൺകുട്ടികളുടെ അച്ഛൻ മരിച്ചത്. പിന്നീട് ധനേഷുമായി കുട്ടികളുടെ അമ്മ ബന്ധം സ്ഥാപിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചത്.
കുട്ടികളോട് സഹപാഠിളെ കൂട്ടി വീട്ടിലേക്ക് വരാൻ ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമ്മർദ്ദത്തിനൊടുവിൽ ഇക്കാര്യങ്ങൾ വിവരിച്ച് പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്ത് വന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കുറുപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയേത് പ്രതിയെ പിടികൂടുകയായിരുന്നു.