കൽപ്പറ്റ: മേപ്പാടി വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട് താഴെ അരപ്പറ്റ ശശി നിവാസ് രഞ്ജിത്ത് ശശി(24)യെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും മോഷണ കേസിലും പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് ശശി വലയിലാകുന്നത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച് വേഗത്തില്‍ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ സഞ്ചിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 412.4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒൻപത് വലിയ പാക്കറ്റുകളിലും 12 ചെറിയ പാക്കറ്റുകളിലും വില്‍പ്പനക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
എസ്ഐമാരായ ഷറഫുദ്ദീന്‍, വരുണ്‍, സിവിൽ പൊലീസ് ഓഫീസർമാരായ ജബ്ലു റഹ്മാന്‍, ഡ്രൈവര്‍ ഷാജഹാന്‍ എന്നിവർ അടങ്ങിയ സംഘമാണ് രഞ്ജിത്തിനെ പിടികൂടിയത്.