ഇടുക്കി: തൊടുപുഴയിൽ ബിസിനസ് പങ്കാളിയും ക്വട്ടേഷൻ സംഘവും ചേർന്ന് കൊലപ്പെടുത്തിയ ചുങ്കം സ്വദേശി ബിജുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തുക. കേസിൽ അറസ്റ്റിലായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗൺ എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം.
കൊലപാതകത്തിന് ശേഷം കാപ്പ കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജോമോനും ബിജുവും തമ്മിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. ജോമോൻ മുമ്പും ക്വട്ടേഷൻ സംഘത്തിൻ്റെ സഹായം തേടിയിരുന്നതായും ഇവർക്ക് കൊലയിൽ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.