ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് ഹര്‍ജി സമർപ്പിച്ചത്.
അതേസമയം സംഭവത്തിൽ ദുരൂഹതകൾ തുടരുകയാണ്. പണം കണ്ടെത്തിയ മുറി തുറന്നു കിടക്കുകയായിരുന്നു എന്നാണ് യശ്വന്ത് വർമ്മയുടെ വിശദീകരണം. എന്നാൽ മുറി പൂട്ടിയാണ് കിടന്നതെന്നായിരുന്നു ഡൽഹി പൊലീസിന്റെ റിപ്പോർട്ട്.
മാർച്ച് 14 രാത്രി 11.30 ഓടെ കണ്ടെത്തിയ പണത്തെ കുറിച്ച് ഡൽഹി പൊലീസ് കമ്മീഷ്ണർ ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് മാർച്ച് 15 വൈകീട്ട് 4.30 ഓടെയാണ്. എന്നാൽ സംഭാവത്തിൽ എഫ്ഐആർ ഡൽഹി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി ഉടൻ നടപടികൾ ആരംഭിക്കും.