തിരുവനന്തപുരം: വെടിക്കെട്ടിനു കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കു വിഘ്നം വരാതെ തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഭേദഗതികൾ സംബന്ധിച്ചു ദേവസ്വങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ഇതിനു പരിഹാരം കാണാൻ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു. കേന്ദ്രം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പൂരം ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിലെ വെടിക്കെട്ടുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് എക്സ്പ്ലോസീവ് ചട്ടങ്ങളിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി. വെടിക്കെട്ടു പുരയിൽ നിന്ന് 200 മീറ്റർ അകലെയേ വെടിക്കെട്ട് നടത്താവൂ എന്നതാണു പ്രധാനം. കാണികളെ ബാരിക്കേഡിൽ നിന്ന് 100 മീറ്റർ അകലെ നിർത്തണമെന്നതടക്കം 35 ഭേദഗതികളുള്ളതിൽ ഇളവു വേണമെന്നാണു സംസ്ഥാനത്തിന്റെ നിലപാട്.