തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ വഴിയൊരുക്കുന്ന ബിൽ നിയമസഭ ഇന്നു പാസാക്കും. ഇന്നലെ പാസാക്കാനാണു നിശ്ചയിച്ചിരുന്നതെങ്കിലും ചർച്ച നീണ്ടുപോയതിനാൽ, സഭയുടെ പൊതുവായ അഭിപ്രായം കണക്കിലെടുത്ത് ഇന്നത്തേക്കു മാറ്റി. ബില്ലിലുള്ള ചർച്ച പൂർത്തിയായി. ഏതാനും ഭേദഗതികളാണ് ഇനി പരിഗണിക്കാനുള്ളത്.
പട്ടികവിഭാഗങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന ഫീസ് ഇളവും സ്കോളർഷിപ്പും സ്വകാര്യ സർവകലാശാലകളിൽ ലഭ്യമാക്കുമെന്നും നിലവിൽ സംസ്ഥാനത്തുള്ള സംവരണ വ്യവസ്ഥകൾ പാലിക്കുമെന്നും ബിൽ അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. സംവരണാനുകൂല്യം നഷ്ടമായാൽ സർക്കാരിന് ഇടപെടാൻ സാധിക്കുന്ന വ്യവസ്ഥ ബില്ലിലുൾപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലകൾ ആരംഭിക്കുന്നവർ 25 കോടി രൂപ കെട്ടിവയ്ക്കണം.
ഏതെങ്കിലും സാഹചര്യത്തിൽ സർവകലാശാല പിരിച്ചുവിടുകയാണെങ്കിൽ വിദ്യാർഥികൾക്കുള്ള നഷ്ടപരിഹാരം ഈ തുകയിൽ നിന്നു കണ്ടെത്തും. സർവകലാശാലകളിൽ വിദ്യാർഥി യൂണിയനുകൾക്ക് അനുമതി നൽകും. സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കും. 5 വർഷത്തിനു ശേഷം യുജിസി വ്യവസ്ഥകൾക്കു വിധേയമായി ഓഫ് ക്യാംപസുകൾ തുടങ്ങാം.
വിദേശ സർവകലാശാലകൾക്കു സംസ്ഥാനത്ത് അനുമതി നൽകില്ല. ഓക്സ്ഫഡ്, കേംബ്രിജ് എന്നിവയൊന്നും അവരുടെ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കില്ല. വിദേശത്തെ മൂന്നാംകിട സർവകലാശാലകളെ കൊണ്ടുവന്നിടാനുള്ള ചവറ്റുകുട്ടയായി കേരളത്തെ മാറ്റാനാണു യുഡിഎഫ് സർക്കാർ മുൻപ് ശ്രമിച്ചതെന്നും ബിന്ദു കുറ്റപ്പെടുത്തി.