India

യുവാവിനെ കഴുത്തറത്ത് കൊന്നു; ഭാര്യയും മാതാവും അറസ്റ്റിൽ

യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് കൊലപ്പെടുത്തി. നിരവധി അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം. ബാംഗ്ലൂരാണ് സംഭവം. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെയാണ് കാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്റ്റേസ്റ്റ് വ്യവസായി 37 വയസുകാരനായ ലോക്‌നാഥ് സിങാണ് കൊല്ലപ്പെട്ടത്. ലോക്‌നാഥിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി അദ്ദേഹത്തെ മയക്കിയ ശേഷം കാറിലിരുത്തി ഭാര്യയും മാതാവും ചേര്‍ന്ന് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

അവിടെ വച്ച് ഇരുവരും ചേര്‍ന്ന് കത്തികൊണ്ട് ഇയാളുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ചിക്കബനാവര പ്രദേശത്ത് ഉപേക്ഷിച്ച കാറില്‍ മൃതദേഹമുള്ളതായി പ്രദേശവാസികള്‍ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ലോക്‌നാഥിന്റെ ഭാര്യയും ഭാര്യാമാതാവും പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ലോകേഷിന്റെ നിയമവിരുദ്ധ വ്യവസായ ഇടപാടുകളും അവിഹിത ബന്ധങ്ങളും കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഭാര്യയേയും ഭാര്യയുടെ കുടുംബത്തേയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് തങ്ങള്‍ കൊലപാതകത്തിനുള്ള തീരുമാനമെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.